ടുറാക്കോ പക്ഷികൾ

അലസമായി മുഷിഞ്ഞ തുണി പോലെ കിടന്ന ഒരു പ്രഭാതത്തിലാണ് ആ കരച്ചിൽ കേട്ടത്. കരച്ചിൽ എന്ന് പറയാൻ പറ്റില്ല. അതവസാനിക്കുന്നതു ഒരു പൊട്ടിചിരിയിൽ ആയിരുന്നു. കമ്പാലയിലെ ഞങ്ങൾ താമസിക്കുന്ന കെട്ടിടത്തിനോട് ചേർന്ന് ഒരു അവോക്കാഡോ മരം ഉണ്ടായിരുന്നു. അതിനു മുകളിൽ നിന്നാണ് ആ കരച്ചിൽ കേട്ടത്. നോക്കിയപ്പോൾ തലയിൽ ഒരു ചെറിയ കിരീടം ഒക്കെയായി രണ്ടു പക്ഷികൾ ഇരിക്കുന്നു. അവോക്കാഡോ പഴം തിന്നുന്നതിനിടയിൽ അവർ തമ്മിലുള്ള ചർച്ചയായിരുന്നു നേരത്തെ കേട്ടത്. ടുറാക്കോ കുടുംബത്തിൽ പെട്ട പക്ഷികളായിരുന്നു അത്. കുറെ നേരം അവയെ നോക്കി നിന്നു. അവിടെ ഇരുന്നു മടുക്കുമ്പോൾ അവ അടുത്തുള്ള ചുവന്ന പൂക്കൾ നിറഞ്ഞ ഒരു മരത്തിലേക്ക് പറക്കും. പിന്നെയും ചർച്ച തുടരും. കുറെ കഴിഞ്ഞു വീണ്ടും പഴങ്ങൾ തിന്നാൻ പോകും. ഈ പരിപാടി പല വട്ടം തുടർന്നു. ഓരോ വട്ടം പറക്കുമ്പോഴും കേൾക്കുന്ന അവയുടെ ചിറകടികൾ വല്ലാത്തൊരു ഊർജ്ജം നൽകിയിരുന്നു. ഞാൻ ഇപ്പോൾ ഇവിടെ ജീവിക്കുന്നു എന്ന ഒരു അറിയിപ്പ്. ഒരു ജീവ സ്പന്ദനം.. "ഇവിടെ ഞാൻ ഉണ്ടായിരുന്നെന്നറിയുവാൻ ഒരു ചെറു തൂവൽ മാത്രം മതി" എന്ന രാമചന്ദ്രന്റെ കവിത ഓർമ്മ വന്നു. ഒരു ചിറകടി, ഞാൻ ഇവിടെ ഉണ്ട് എന്ന വിളിച്ചു പറയലാണ്.
ഐറിഷ് സംവിധായകൻ സനൂസിയുടെ ഒരു സിനിമയുണ്ട്. അതിൽ അനാട്ടമി പ്രൊഫസർ ആയ പ്രധാന കഥാപാത്രം കാൻസർ ബാധിച്ചു തന്റെ അവസാന ഘട്ടത്തിലൂടെ കടന്നു പോകുന്നു. വേദനസംഹാരികൾ കുത്തിവെച്ച് ജീവിതത്തിനെ അവസാന ഘട്ടത്തെ കുറിച്ച് വേവലാതി പൂണ്ടു കിടക്കുന്ന അദ്ദേഹത്തെ തേടി തുറന്നു കിടന്ന ജനാലയിലൂടെ ഒരു കുരുവി പറന്നു വരുന്നു. സത്യത്തിൽ അത് എങ്ങനെയോ വഴി തെറ്റി വന്നതാണ്. കുറച്ചു നേരം ആ മുറിയിൽ പറന്ന ശേഷം അത് തിരികെ പോകുന്നു. അത്രയും നേരം ആ മുറിയിൽ നിറഞ്ഞു നിന്ന ആ കൊച്ചു ചിറകടി ശബ്ദം അദ്ദേഹത്തെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് പോകുന്നു. മരുന്നുകൾ കുത്തി വെച്ച കുഴലുകൾ അദ്ദേഹം വലിച്ചെറിയുന്നു. ജനത്തിനും മരണത്തിനും ഇടയിലുള്ള ഒരു ചെറിയ സ്പെയ്സിൽ നിന്നും അദ്ദേഹം പുറത്തേക്കു പോകുന്നു. പ്രപഞ്ചത്തിൽ ഒരു ചിറകടിയായി മാറുക എന്നൊരു അവസ്ഥയിലേക്ക് അദ്ദേഹം മാറുന്നു. മരണാനന്തരം സ്വന്തം ശരീരം താൻ പഠിപ്പിച്ചിരുന്ന കുട്ടികൾക്ക് അനാട്ടമി പഠിക്കാനായി വിട്ടു കൊടുക്കുന്നതോടെ ആ സിനിമ അവസാനിക്കുന്നു. ഇപ്പോഴും ഒരു പക്ഷിയുടെ ചിറകടി കേൾക്കുമ്പോൾ ആ സിനിമ ഓർമ്മ വരും- കൂടെ ജീവിതത്തിൽ ഒരു ചിറകടി നില നിർത്തുക എന്ന ഒരു ഓർമ്മപ്പെടുത്തലും ! ഖസാക്കിലെ രവിയുടെ ഒരു കാഴ്ചപ്പാടിലേക്കു അത് പലപ്പോഴും നമ്മളെ കൊണ്ടുപോകും.

ഇത്രയും ചിന്തകൾ തന്ന ടുറാക്കോ പക്ഷി ഒന്നും അറിയാത്തതു പോലെ അവോക്കാഡോ പഴം തിന്നുകൊണ്ടിരിക്കുന്നു !!!

Comments

Popular posts from this blog

മഞ്ഞുമൂടിയ ഒരു നിശ്ശബ്ദ സായന്തനം - കുടജാദ്രി അനുഭവം

ഉഗാണ്ട ഡയറീസ് - 1

സ്നേഹത്തിന്റെ മുനമ്പുകൾ തേടി